Showing posts with label Arvind Kejariwal. Show all posts
Showing posts with label Arvind Kejariwal. Show all posts

Sunday, 26 January 2014

കുമാർ വിശ്വാസിനെ കല്ലെറിയുമ്പോൾ.

   കുമാർ വിശ്വാസ് അങ്ങിനെ കേരളത്തിലും പ്രസിദ്ധനായി.മഹാകവി വാജ്പൈയെപ്പോലെ, സമകാലികരായ മറ്റു ഹിന്ദി കവികളെപ്പോലെ വട്ടമിട്ടിരുന്നു ഹുക്ക വലിയ്ക്കുന്ന ആസ്വാദകരുടെ “വാഹ്ജി വാഹ്“ വിളികൾക്കിടയിൽ പാടുന്ന ഹിന്ദി കവിതകൾ പോലെ തന്നെ  വിശ്വാസിന്റെ കവിതയും.ഈ കവിതകളെ “തുള്ളി നീലം ഹായ്” എന്ന പരസ്യ കവിതയോട് ഉപമിച്ചത് ഒ വി വിജയനാണ്. 
      “പണ്ട് പണ്ട് ഓന്തുകൾക്കും, ഡൈനസോറുകൾക്കും മുൻപ്’,ആപ്പിന്റെ രൂപീകരണത്തിനും ദില്ലി ഭരണത്തിനും മുൻപ്, വെറുമൊരു സരസകവിയായി കുമാർ വിശ്വാസ് പാടി നടന്ന കാലത്ത്  ചൊല്ലിയ ഒരു കവിതയെക്കുറിച്ച് എന്തിനീ പൊല്ലാപ്പ്.
             പ്രതിഷേധവുമായി തെരുവിലിറങ്ങിയവർ ആരൊക്കെയാണ്? സ്ത്രീ വിമോചന സംഘംങ്ങൾ, നേഴ്സുമാരുടെ സംഘടനകൾ, യൂത്തു കോൺഗ്രസുകാർ. കേരള മുഖ്യ മന്ത്രി പ്രതിഷേധം അറിയിച്ചു. കേന്ദ്ര വനിത 
കമ്മീഷൻ വിശ്വാസിനു നോട്ടീസ് അയച്ചു. അൽഫോൻസ് കണ്ണന്താനം നിയമ നടപടികൾ ആരംഭിച്ചു.
             യൂത്തു കോൺഗ്രസുകാർ ആപ്പിന്റെ കൊച്ചിയിലെ ഓഫീസ് തല്ലിത്തകർത്ത് കരി ഓയിൽ ഒഴിച്ചു. കരി ഓയിൽ അവരുടെ പരമ്പരാഗതമായ ആയുധമാണല്ലൊ. തിരുവനന്തപുരത്ത് അവർ ചെറുപ്പക്കാരനായ, പിന്നോക്കക്കാരനായ ഒരു ഐ എ എസ് ഓഫീസറെ കൈയേറ്റം ചെയ്ത് കരി ഓയിൽ അഭിഷേകം ചെയ്തു പ്രതിഷേധിച്ചത് ഒരു വർഷം മുൻപാണ്. യൂത്തു കോൺഗ്രസുകാർക്കെതിരെ നടപടികൾക്കായി മുറവിളി ഉയർന്നപ്പോൾ മുഖ്യ മന്ത്രി പറഞ്ഞു. “നിയമം നിയമത്തിന്റെ വഴിക്കു പോകും” ഇപ്പോഴും നിയമം ആ വഴിക്കു തന്നെയാകും.
             കുമാർ വിശ്വാസ് നിരുപാധികം ക്ഷമ പറഞ്ഞു. നേഴ്സുമാരുടെ ജോലിയുടെ മഹത്വവും,സേവന സന്നാദ്ധതയും,സഹനവും,ത്യാഗവും ഉയർത്തിക്കാട്ടി തെരുവിലിറങ്ങിയവരാരും ചൂഷണത്തിനെതിരെ  തെരുവിലിറങ്ങിയപ്പോൾ അവരെ സഹായിക്കാൻ മുന്നോട്ടുവന്നവരല്ല.
              നേഴ്സുമാരുടെ തൊഴിലിന്റെ മഹത്വം അംഗീകരിയ്ക്കുമ്പോഴും ആതുര സേവനത്തിന്റെ ത്വര ഒന്നുകൊണ്ടുമാത്രം ഈ തൊഴിലിൽ എത്തിപ്പെട്ടവരാണ് എല്ലാവരും എന്ന വാദം അംഗീകരിക്കാൻ കഴിയില്ല.വിശപ്പിന്റെ വിളികേട്ടുള്ള പുറപ്പാടാണ് പലരേയും ഈ തൊഴിലിൽ എത്തിച്ചത്.
            അപക്വമായ മനസ്സിന്റെ അടിയിലെ ആശാസ്യമല്ലാത്ത വർണവ്യത്യാസത്തിന്റെ ധ്വനിയെ ന്യായീകരിക്കാൻ കഴിയില്ല.കലി തുള്ളിയിറങ്ങിയ മലയാളികളുടെ മനസും(കറുത്തവരുടെ പോലും) കറുപ്പിനോടു വിവേചനം കാട്ടുന്നതാണ്. മലയാള പത്രങ്ങളിലെ വിവാഹ  പരസ്യങ്ങളും,കെരളത്തിലെ വിവാഹ പോർട്ടലുകളിൽ രജിസ്റ്റർ ചെയ്തവരുടെ ഡിമാൻഡുകളും പരിശോധിച്ചാൽ നിരുപദ്രവമെന്നു തോന്നവുന്ന ഈ വർണ വെറിയുടെ ബീജം കാണാൻ കഴിയും.അവയാണത്രെ ചിലപ്പോഴെങ്കിലും മറ നീക്കി പുറത്തു വരുന്നത്.
            യു ട്യൂബിലെ കവിതയെക്കുറിച്ച് യൂത്തു കോൺഗ്രസുകാർക്ക് കേട്ടറിവെ ഉള്ളൂ.  മലയാളി നേഴ്സുമാരെക്കുറിച്ച് വിമർശനാത്മകമായ പരാമർശങ്ങൾ ഇതാദ്യമായല്ല ഉണ്ടാകുന്നത്. അവരുടെ സ്വകാര്യ ജീവിതത്തേക്കുറ്ച്ച് പരുഷമായ ചില പരാമർശങ്ങൾ എം പി നാരയണപിള്ള നടത്തുകയുണ്ടായി.മുംബൈയിലെ ബ്രീച് കാന്റി ഹോസ്പിറ്റലിൽ രോഗാതുരനായി കിടന്നതിനെക്കുറിച്ച് ഇൻഡ്യൻ എക്സ്പ്രസ്സിൽ എഴുതുമ്പോൾ വിഖ്യാത പത്ര പ്രവർത്തകനായ ഡോം മൊറേസ് കേരളത്തിലെ ഗ്രാമങ്ങളിൽ നിന്നെത്തുന്ന നേഴ്സുമാരുടെ ഭാഷാപരമാ‍യ പരാധീനതകളെയും, വിയർപ്പിന്റെ ഗന്ധത്തെയും പരിഹസിക്കുന്നുണ്ട്. അക്ഷരങ്ങളോട് അടുപ്പമില്ലാത്ത യൂത്തു കോൺഗ്രസുകാർ ഇതൊന്നും അറിയാൻ വഴിയില്ല