Friday 14 August 2015

പൊലീസുകാര്‍ നരഭോജികളല്ല


                           
                                 
                             
  കേരളത്തിലെ പൊലീസുകാര്‍ നരഭോജികളല്ലെന്നും,അവരെ കണ്ടു ഭയന്ന്‍ ആരും ഓടരുതെന്നും, ഡി ജി പി സെന്‍കുമാര്‍ കണ്ണൂരില്‍
പറഞ്ഞു. വാഹന പരിശോധനക്കിടെ മണ്ണുത്തിയില്‍  ബൈക്ക് യാത്രക്കാരന്‍ മരിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് പത്രക്കാരോട്
സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ണുത്തിയില്‍ ബൈക്ക് പൊലീസ് പിന്തുടര്‍ന്നിട്ടില്ലെന്നും, നിയമ ലംഘകനായ യാത്രികന്‍ അര്‍ഹതപ്പെട്ട അന്ത്യത്തിലേയ്ക്ക് സ്വയം എത്തുകയായിരുന്നു എന്നു ധ്വനിയുള്ളതായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകള്‍. "ലൈസന്‍സ്  ഇല്ലാതെയും,ഹെല്‍മറ്റ്
ധരിക്കാതെയും വാഹനമോടിച്ച ഇയാള്‍ പൊലീസിനെ വെട്ടിച്ച് പോകുമ്പോള്‍ മറ്റൊരു വാഹനത്തില്‍ ഇടിച്ചാണ് അപകടമുണ്ടായത്".
                       തന്‍റെ കാലാള്‍പ്പ ടയാളികള്‍ സന്മാര്‍ഗികളും, ലോല ഹൃദയരും,വികാര ജീവികളും,ചോര കണ്ടാല്‍ തല കറങ്ങുന്നവരും ആണെന്നുള്ള കാര്യവും അദ്ദേഹം തുറന്നു പറയുന്നു. "ചോരയും മറ്റും കണ്ടപ്പോള്‍ മനക്കരുത്ത് ചോര്ന്നതിനാലാ ണ്  എസ ഐ അവിടെ നിന്നു പോയത്.എസ ഐ മനസ്സാനിധ്യത്തോടെ പെരുമാറിയിരുന്നെങ്കില്‍ ആരോപണം ഒഴിവാക്കാമായിരുന്നു" ഡി ജി പി പറഞ്ഞു. ഐജി ശ്രിജിത്തും, ടോമിന്‍ ജെ തച്ചങ്കരിയുമെല്ലാം ഉത്തമ മാതൃകകളായി നാമ്മുടെ മുന്‍പിലുണ്ടല്ലോ.
                  വാഹന പരിശോധനക്കിടയില്‍ കൈക്കൂലി വാങ്ങുന്നു എന്ന പരാതിയെ തുടര്‍ന്ന്‍ നിരീക്ഷണത്തിനിറങ്ങിയ മേലുദ്യോഗസ്ഥര്‍ പൊലീസുകാരുടെ അടി വസ്ത്രത്തില്‍ നിന്നും കണ്ടെടുത്ത നോട്ടുകള്‍ പിടിച്ചു പറിച്ചതോ,പേടിപ്പിച്ചു വാങ്ങിയതോ അല്ല,സ്നേഹ പൂര്‍വം
കൈവശപ്പെടുത്തിയതായിരുന്നു എന്ന കാര്യവും ജനം മറക്കരുത്.
              കൈയില്‍ കരുതിയ കടലാസില്‍ നിന്നും ശരിയാം വണ്ണം കോപ്പിയടിക്കാന്‍ പോലും ത്രാണിയില്ലാത്ത പാവങ്ങളല്ലേ നമ്മുടെ പൊലീസ് ആപ്പീസര്‍മാര്‍.  ഐ ജി, ടി ജെ  ജോസിന്‍റെ കോപ്പിയടിയെക്കുറിച്ച് അന്വേഷിച്ച എ ഡി  ജി പി  പ്രേം ശങ്കറിന്‍റെ നിഗമനം അയാള്‍ കോപ്പിയടിച്ചിട്ടില്ലെന്നായിരുന്നു. അക്ഷരത്തെറ്റുകളും, വ്യാകരണപ്പിശകുകളും, പ്രയോഗ വൈകല്യങ്ങളും  നിറഞ്ഞ ഏമാന്‍റെ ഉത്തരക്കടലാസ് കണ്ടാല്‍ കോപ്പിയടിച്ചതല്ല എന്നു ഏതു പൊലീസുകാരനും   മനസ്സിലാകും  എന്നായിരുന്നു ഐ ജി യുടെ റിപ്പോര്‍ട്ട്.